മദീനയിലെ ഒരു പ്രഭാതം....
നടപ്പാതകളിലൂടെ തിരക്കിട്ട് നടക്കുകയാണ് ഖലീഫ ഉമര്‍. കൂടെ സഹായി ജാറൂദ് അബ്ദിയും.. പെട്ടെന്നാണ് അല്‍പ്പം പ്രായമായ ഒരു സ്ത്രീ ഉമറിന്റെ മുന്നില്‍ വന്നു നിന്ന് ഉമറിനെ തടഞ്ഞു നിര്‍ത്തിയത്.. ആ സ്ത്രീയെ കണ്ടതും ഉമര്‍ വിനയാന്വിതനായി അവിടെ നിന്നു.. ഉമര്‍ നിന്നതും ആ സ്ത്രീ ഉമറിനെ അധികാരഭാവത്തില്‍, ശാസനാസ്വരത്തില്‍ ഉപദേശിക്കാന്‍ തുടങ്ങി..
"ഹേ ഉമര്‍, ഉക്കാളചന്തയില്‍ ഗുസ്തി പിടിച്ചു നടന്നിരുന്ന കാലത്ത് നീ ഞങ്ങള്‍ക്ക് ഉമൈര്‍ (കൊച്ചു ഉമര്‍) ആയിരുന്നു.. പിന്നീട് നീ ഞങ്ങള്‍ക്ക് ഉമര്‍ ആയി. മക്കയുടെ വക്താവ് ആയി.. ഇപ്പോള്‍ വിശ്വാസികളുടെ എല്ലാം അമീര്‍ (നേതാവ്) ആയിരിക്കുന്നു.. അതിനാല്‍ പ്രജകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക. ഓര്‍ത്തുകൊള്ളുക, അല്ലാഹുവിന്റെ താക്കീതിനെ ഭയപ്പെടുന്നവന്ന് ദൂരെ കിടക്കുന്ന മനുഷ്യനും അടുത്ത ബന്ധുവിനെപ്പോലെയാകുന്നു"
എന്നിട്ട് അവര്‍ തന്റെ കൂടെ ഉള്ള ഒരു സ്ത്രീയുടെ പരാതികള്‍ ഉമറിനോട് സംസാരിക്കാന്‍ തുടങ്ങി.. അത് കഴിഞ്ഞപ്പോള്‍ തന്റെ തന്നെ മറ്റുചില പരാതികളും രാജ്യത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ ഉമറിനെ നിര്‍ത്താതെ ഉപദേശിക്കാന്‍ തുടങ്ങി.. കിസ്രയും ഹിര്‍ക്കലും വരെ പേടിയോടെ മാത്രം കാണുന്ന ഉമര്‍ ആ സ്ത്രീക്ക് മുന്നില്‍ ഒരക്ഷരം പോലും എതിര്‍ത്ത് പറയാതെ വിനയാന്വിതനായി എല്ലാം തലകുലുക്കി കേള്‍ക്കുന്നു.. സമയം കടന്നു പോവുകയാണ്.. കൂടെ ഉള്ള ജാറൂദിന് ക്ഷമ നശിച്ചു തുടങ്ങി.. ആരാണ് ഈ വൃദ്ധ, ഉമറിനെ ഇത്ര അധികാരത്തോടെ ഉപദേശിക്കാന്‍ മാത്രം? ഇസ്ലാമികരാഷ്ട്രത്തിലെ ഗജകില്ലാഡികള്‍ വരെ, എന്തിനു സാക്ഷാല്‍ ഖാലിദ് ബിന്‍ വലീദ് പോലും ഉമറിന്റെ മുന്നില്‍ ഇങ്ങനെ നില്‍ക്കില്ലല്ലോ..? സഹികെട്ട ജാറൂദ് ആ സ്ത്രീയോട് തട്ടിക്കയറി..
"ഹേ സ്ത്രീ.. നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത് എന്നറിയുമോ? നിങ്ങള്‍ അമീറുല്‍ മുഅമിനീന്റെ (വിശ്വാസികളുടെ നേതാവ്) സമയം മെനക്കെടുത്തുകയാണല്ലോ? അദ്ദേഹം ഒരു അത്യാവശ്യകാര്യത്തിനു പോവുകയാണ് എന്നറിയില്ലേ?"
അത് വരെ നിശബ്ദനായി നിന്ന ഉമറിന്റെ ശബ്ദം പൊങ്ങി.. അതെ, ഉമര്‍ വീണ്ടും ഉമറായി..!
"നാവടക്കൂ ജാറൂദ്.. നിനക്ക് ഇതാരാണെന്നറിയില്ല.. ഇത് ഖൗലയാണ്...!!
ഖൗല.. ആ പേര് ജാറൂദിന് അത്ര പരിചിതം ആയിരിക്കില്ല.. അതൊരു ഫ്ലാഷ്ബാക്ക് ആണ്..
പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്ന് ഖൗല യുവതിയാണ്.. ളിഹാര്‍ എന്ന അറബികളുടെ അങ്ങേയറ്റം നികൃഷ്ടമായ ഒരു അനാചാരത്തിന്റെ ബലിയാടാവേണ്ടി വന്നവള്‍.. ഭാര്യയോടു ദേഷ്യപ്പെടുമ്പോള്‍ അക്കാലത്തെ ഭര്‍ത്താക്കന്മാര്‍ ചെയ്യുന്ന ഒരു ആചാരം. ളിഹാര്‍ ചെയ്യുക.. അതോടെ ഭാര്യയുമായുള്ള കിടത്തവും വേഴ്ചയിലേര്‍പ്പെടുന്നതും അയാള്‍ അവസാനിപ്പിക്കും. എന്നാല്‍ ഭാര്യക്ക് അയാളെ വിട്ടു പോകാനും പറ്റില്ല.. ഭാര്യയെ ഒഴിവാക്കുകയും വേണം എന്നാല്‍ അവളുടെ സ്വത്തുക്കള്‍ ലഭിക്കുകയും വേണം എന്ന് ചിന്തിക്കുന്ന കുബുദ്ധികള്‍ നല്ലവണ്ണം ഈ അനാചാരം ഉപയോഗിച്ചിരുന്നു.. എത്രയെത്ര അറബി സ്ത്രീകളെയാണ് ഈ അനാചാരം കണ്ണീരു കുടിപ്പിച്ചത്..?
പക്ഷെ ഖൗല അങ്ങനെയൊരു സാധാരണ സ്ത്രീയല്ലല്ലോ.. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ആ സ്ത്രീ ഇതിനെതിരെ പ്രതികരിച്ചു.. ഫലം ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ നബിയുടെ മുന്നില്‍ എത്തി.. ഈ അനാചാരത്തിനെതിരെ ശബ്ദിക്കാന്‍, അത് നിരോധിക്കാന്‍ അവര്‍ നബിയോട് ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു.. ദേഷ്യവും കോപവും സഹിക്കാന്‍ കഴിയാതെ ആ സ്ത്രീ തന്റെ ആ നേതാവിനോട് തന്റെ ആവലാതികള്‍ ആവര്‍ത്തിച്ചു പറഞ്ഞു തര്‍ക്കിച്ചു.. നബിയുടെ ശബ്ദത്തിനു മേലെയെങ്ങാനും സഹാബികളില്‍ ആരുടെയെങ്കിലും ശബ്ദം ഉയര്‍ന്നാല്‍ അപ്പോള്‍ അല്ലാഹു അതിനെ ശാസിച്ചു കൊണ്ട് വചനങ്ങള്‍ ഇറക്കുമായിരുന്നു.. പക്ഷെ ഖൗലയുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല.. മറിച്ചു ഓണ്‍ ദി സ്പോട്ടില്‍ ആ സ്ത്രീയേ പിന്തുണച്ചു കൊണ്ട് എഴാനാകാശത്ത് നിന്നും വചനങ്ങള്‍ ഇറങ്ങി..
"തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു. നിങ്ങളില്‍ ചിലര്‍ ഭാര്യമാരെ ളിഹാര്‍ ചെയ്യുന്നു. എന്നാല്‍ ആ ഭാര്യമാര്‍ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവര്‍ മാത്രമാണ് അവരുടെ മാതാക്കള്‍. അതിനാല്‍ നീചവും വ്യാജവുമായ വാക്കുകളാണ് അവര്‍ പറയുന്നത്. അല്ലാഹു വളരെ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. ഏറെ പൊറുക്കുന്നവനും." (ഖുര്‍ആന്‍ 58:1,2)
ആശ്രയവും പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു നിരാലംബയായ സ്ത്രീക്ക് എഴാനാകാശത്ത് നിനും ദൈവത്തിന്റെ ഐക്യദാര്‍ഢ്യം.. സ്ത്രീയുടെ വേദനകള്‍ക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം...
ഖൗല, ഒരു അനാചാരത്തിന്റെ വേര് അറുത്തവള്‍. അനേകം സ്ത്രീകളുടെ കണ്ണീരിനു വേണ്ടി ശബ്ദിച്ചവള്‍.. അവളാണ് ഉമറിന്റെ മുന്നില്‍ നില്‍ക്കുന്നത്. നബിയോട് വരെ ഉച്ചത്തില്‍ സംസാരിക്കാന്‍ ധൈര്യപ്പെട്ടവള്‍ ആണവള്‍.. അന്ന് ദൈവം തന്റെ വചനങ്ങളാല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു ആദരിച്ച ആ സ്ത്രീക്ക് മുന്നില്‍ ഉമര്‍ പിന്നെ വിനയാന്വിതന്‍ ആയി നില്‍ക്കാതിരിക്കുമോ?
"ഇത് ഖൗലയാണ്.. തന്റെ പരാതികള്‍ ഏഴാകാശങ്ങളില്‍ കേള്‍ക്കപ്പെട്ട വനിതയാണവര്‍. അതിനാല്‍ അല്ലാഹുവാണെ, ഇന്ന് രാത്രിവരെ അവരെന്നെ തടഞ്ഞുനിര്‍ത്തിയാലും അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞുകഴിയും വരെ ഞാന്‍ ഇവിടെ നില്‍ക്കും. നമസ്കാര സമയങ്ങളില്‍ മാത്രമേ അവരോട് വിടുതല്‍ ചോദിക്കുകയുള്ളൂ.."
ഉമര്‍ ഖൗലക്ക് നേരെ തിരിഞ്ഞു.. "അല്ലയോ സഹോദരീ, പറഞ്ഞാലും.. ഉമര്‍ ഇതാ കേള്‍ക്കാന്‍ തയ്യാറാണ്.."
വിനയാന്വിതനായി തന്റെ മുന്നില്‍ നില്‍ക്കുന്ന ഖലീഫയെയും അന്തം വിട്ടു നില്‍ക്കുന്ന ജാറൂദിനെയും മാറി മാറി നോക്കിയ ശേഷം ഖൗലയുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ പുഞ്ചിരി ഇസ്ലാമികചരിത്രത്തിലെ തന്നെ ഏറ്റവും സുന്ദരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു..
ഇസ്ലാം സ്ത്രീവിരുദ്ധം ആണെന്നും സ്ത്രീകളുടെ വിഷമങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന മതം ആണെന്നും പറയുന്ന വിമര്‍ശകര്‍ക്ക് മുന്നില്‍ മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനങ്ങള്‍ ഇന്നും പുഞ്ചിരി തൂകി നില്‍ക്കുന്നു.. ആ വിമര്‍ശകര്‍ക്ക് ഖൗലയെ അറിയില്ല, മറിയമിനെ അറിയില്ല, ആസിയയെ അറിയില്ല, ഹാജറയെയും ഖദീജയെയും അറിയില്ല, ഫാത്വിമയെയും ആയിഷയെയും അറിയില്ല, ഉമ്മു അമ്മാറയെയും സുമയ്യയെയും അറിയില്ല.. അവര്‍ക്ക് അറിയാവുന്നത് ചില 'മലാല'മാരെ മാത്രമാണ്..
(എഴുതിയത് : റമീസ് മുഹമ്മദ്)
No comments:
Post a Comment